തല്ലിയതല്ല സ്നേഹത്തോടെ കവിളിൽ തലോടിയതാണ്; കർണാടക മന്ത്രിയുടെ കയ്യിൽ നിന്നും മുഖത്തടിയേറ്റ സ്ത്രീക്ക് പറയാനുള്ളത്
ബാംഗ്ലൂർ ചാമരാജ് നഗറിൽ ഭൂരേഖ കൈമാറ്റവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ പരാതിയുമായി വന്ന സ്ത്രീയെ കർണാടക മന്ത്രി സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അടികൊണ്ട കൊമ്പമ്മ എന്ന വീട്ടിലാണ് പുതിയ വ്യാഖ്യാനവുമായി രംഗത്തു വന്നത്. മന്ത്രിയുടെ ഓഫീസ് ആണ് ഈ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സോമണ്ണാ തന്നെ അടിച്ചതല്ലന്നും കവിളിൽ തലോടി ആശ്വസിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് ഇവര്‍ പറയുന്നത്. താൻ വീട്ടിൽ ദൈവങ്ങളുടെ ഒപ്പം മന്ത്രിയുടെ ചിത്രവും വെച്ച് ആരാധന നടത്തുന്നുണ്ട്. ദരിദ്ര കുടുംബ പശ്ചാത്തലം ഉള്ള വ്യക്തിയാണ് താൻ. അദ്ദേഹത്തിന്റെ കാലിൽ വീഴുകയും ഭൂമി നൽകി തന്നെ സഹായിക്കണമെന്നും പറഞ്ഞിരുന്നു. ഇത് കേട്ട അദ്ദേഹം തന്നെ പിടിച്ചെഴുന്നേൽപ്പിച്ച് കവിളിൽ തലോടി ആശ്വസിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ പലരും തെറ്റായി വ്യാഖ്യാനിച്ചു. അദ്ദേഹം തല്ലിയതായി പറഞ്ഞു പ്രചരിപ്പിച്ചു. മന്ത്രി തനിക്ക് ഭൂമിയും താൻ അടച്ച 4000 രൂപയും തിരികെ നൽകി. തന്റെ പൂജാമുറിയിൽ മറ്റു ദൈവങ്ങളുടെ ചിത്രത്തിന്റെ ഒപ്പം മന്ത്രിയുടെ ചിത്രവും വെച്ചാണ് ആരാധന നടത്തുന്നത്, കൊമ്പമ്മ പറയുന്നു.
മന്ത്രി ഇവരെ അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ വിമർശനത്തിന് വഴി വച്ചു. മാധ്യമങ്ങൾ ഈ വിഷയം ചർച്ചയാക്കി. മന്ത്രിയുടെ ഈ നടപടി ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കി. ഇതോടെ നിൽക്കക്കള്ളിയില്ലാതെ മന്ത്രി ഖേദം പ്രകടിപ്പിച്ച് രംഗത്തു വന്നു. കഴിഞ്ഞ 40 വർഷത്തോളമായി പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണ് താനെന്നും തന്റെ പ്രവർത്തി ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നതായി മന്ത്രി പറയുകയും ചെയ്തു.
മന്ത്രിയുടെ ഈ ഖേദപ്രകടനത്തിന് തൊട്ടു പിന്നാലെയാണ് അടികൊണ്ട യുവതി തന്നെ മന്ത്രി തന്നെ തല്ലിയതല്ലെന്നും തലോടിയതാണെന്നുള്ള അവകാശവാദവുമായി രംഗത്തു വന്നത്. ഭൂമിയില്ലാത്തവർക്ക് ഭൂമി പതിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്ന ചടങ്ങിനിടയാണ് മന്ത്രി വിവേചനം കാണിച്ചു എന്ന ആരോപണവുമായി ചിലർ മന്ത്രിയെ തടഞ്ഞു വെച്ചത്. ഇതിനിടെയാണ് മന്ത്രി വീട്ടമ്മയുടെ കാരണത്തടിച്ചത്.