സംസാരിക്കേണ്ടവര്‍ ‘കടക്ക് പുറത്ത്’; മുടി മുറിക്കുമ്പോൾ ഇവിടെ ആരും സംസാരിക്കാറില്ല; ഇവിടിങ്ങനാണ് ഭായ്; കാരണമിതാണ്
നമ്മുടെ നാട്ടിലെ ബാർബർ ഷോപ്പുകൾ ആരോഗ്യകരമായ ചർച്ചകളുടെ വേദികൾ കൂടിയാണ്. രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളെക്കുറിച്ച് ബാർബർ ഷോപ്പുകളിൽ ചർച്ച പതിവാണ്. എന്നാൽ ജപ്പാനിലെ ബാർബർ ഷോപ്പിൽ മുടിവെട്ടാൻ വരുന്ന ആരും സംസാരിക്കാറില്ല. സൈലന്റ് കട്ട് പോളിസി പ്രാവർത്തികമാക്കിയിരിക്കുകയാണ് അവിടുത്തുകാര്‍. ഷോപ്പിൽ ഒരാൾ എത്തിയാൽ ഏത് സ്റ്റൈലില്‍ ആണ് മുടി വെട്ടേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടെ മറ്റൊരു സംസാരവും ഇല്ല. പൂർണ്ണമായ നിശബ്ദതയായിരിക്കും. ജപ്പാനിൽ വളരെ വേഗം തന്നെ ഈ രീതിക്ക് പ്രചാരം ഏറിയിരിക്കുകയാണ്.
ഇത്തരമൊരു രീതി ആദ്യമായി അവലംബിക്കുന്നത് കോവിഡ് കാലഘട്ടത്തിലാണ്. രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത് ആദ്യം നടപ്പിലാക്കിയത്. കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിന് വേണ്ടി സംസാരം നിയന്ത്രിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിരം സംസാരവേദികളായ ബാർബർ ഷോപ്പിൽ ഇത് നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. കോഡിന് ശേഷവും ആളുകൾ ഇത് ഒരു ശീലമാക്കി മാറ്റി. ജപ്പാനിൽ സൈലന്റ് ഹെയർ കട്ടിംഗ് രീതി ഇതോടെ വ്യാപകമായി. കോവിഡിന് ശേഷവും ഈ രീതിയിൽ ജപ്പാനിൽ ഉള്ളവർ തുടർന്നു പോരുന്നു. പൊതു സ്ഥലങ്ങളിൽ മിക്കയിടത്തും ഇവിടുത്തുകാര്‍ ഈ രീതിയാണ് പിന്തുടരുന്നത്. കാര്യത്തിനും അകാര്യത്തിനും സംസാരിച്ചു സമയം കളയാതെ ആ ഊർജ്ജം മറ്റെന്തെല്ലാം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കാം എന്നാണ് ഇവിടുത്തുകാർ ചിന്തിക്കുന്നത്.
ഇപ്പോൾ ജപ്പാനിലെ ഹെയർ കട്ടിംഗ് സലൂണുകളിൽ പുതിയ ഈ രീതി വ്യാപകമാണ്. മുടി മുറിക്കാൻ എത്തുന്നവർ തങ്ങൾക്ക് ഏത് രീതിയിലാണ് മുടി മുറിക്കേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നീട് അവിടെ മറ്റൊരു സംസാരവും ഉണ്ടാകാറില്ല എന്ന് ചുരുക്കം .