രമ്യ എവിടെ; വിദേശത്ത് പോയി, ഒരു വിവരവും ഇല്ല; ഭർത്താവിന്‍റെ മൊഴികളിലെ വൈരുദ്ധ്യം വില്ലനായി; വിശദമായ അന്വേഷണത്തിൽ പുറത്തു വന്നത് മൂടിവച്ചിരുന്ന കൊലപാതക രഹസ്യം

വീടിന് സമീപത്തായി ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയ ഭർത്താവ് ഒടുവിൽ ഒന്നര വർഷത്തിനു ശേഷം പോലീസ് പിടിയിൽ. എറണാകുളം എടവനക്കാട് ആണ് സംഭവം.

രമ്യ എവിടെ; വിദേശത്ത് പോയി, ഒരു വിവരവും ഇല്ല; ഭർത്താവിന്‍റെ മൊഴികളിലെ വൈരുദ്ധ്യം വില്ലനായി; വിശദമായ അന്വേഷണത്തിൽ പുറത്തു വന്നത് മൂടിവച്ചിരുന്ന കൊലപാതക രഹസ്യം 1

ഒന്നര വർഷത്തോളമായി കാണാനില്ലെന്ന് പരാതി നൽകിയ ഭാര്യയുടെ മൃതദേഹമാണ് വീടിൻറെ സമീപത്ത് നിന്നും കണ്ടെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സജീവൻ എന്ന 32 കാരനെ പോലീസ് പിടികൂടി. ഭാര്യ രമ്യയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഒടുവിൽ കൊലപാതകത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു കൊണ്ടു വന്നത്.

തന്റെ ഭാര്യ രമ്യ വിദേശത്ത് പോയതാണെന്നും പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നും കാണിച്ചു സജീവൻ പോലീസിൽ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ ഇയാൾ പോലീസിനോട് പറഞ്ഞ മൊഴിയിൽ വൈരുദ്ധ്യം തോന്നിയതാണ് കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ കാരണമായത്.

ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ സജീവൻ കാര്യമായ താൽപര്യം കാണിച്ചിരുന്നില്ല എന്ന് മാത്രമല്ല ഇയാൾ നൽകിയ മൊഴിയിലെ വൈരുദ്ധ്യവും പോലീസിൽ സംശയം ജനിപ്പിച്ചു. അതുകൊണ്ടുതന്നെ സജീവനെ നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്. ഒടുവിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ ഭാര്യയെ കൊന്നു കുഴിച്ചിട്ടതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. ഒടുവിൽ ഞാറക്കൽ പോലീസ് ഇയാളുടെ വീടിൻറെ സമീപത്ത് എത്തി പരിശോധന നടത്തി. വീടിൻറെ കാർപോർച്ചിനോടു ചേര്‍ന്ന സ്ഥലത്തെ മണ്ണ് മാറ്റിയപ്പോൾ അസ്ഥി കഷ്ണങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. എന്നാല്‍ എന്നാണ് ഇയാൾ കൊല നടത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ അയൽവാസികൾ ഉൾപ്പെടെ എല്ലാവരോടും വളരെ സ്വാഭാവികമായിട്ടാണ് സജീവൻ പെരുമാറിയത്. ആര്‍ക്കും ഇയാളെക്കുറിച്ച് ഒരു സംശയവും തോന്നിയിരുന്നില്ല.

Exit mobile version