ഷവർമ ഉണ്ടാക്കാൻ കൊണ്ടുവന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടി; കേരളം പഴകിയ ഭക്ഷണത്തിന്‍റെ ഹബ്ബായി മാറുമ്പോള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തുന്നത് പതിവായിരിക്കുകയാണ്. ഇപ്പോഴിതാ കൊച്ചി കളമശ്ശേരിയിൽ ഷവർമ ഉണ്ടാക്കാനായി കൊണ്ടു വന്ന 500 കിലോ പഴകിയ ഇറച്ചി ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി എന്നതാണ് ഏറ്റവും പുതിയ വാര്ത്ത. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് പഴകിയ ഇറച്ചി പിടി കൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ പോലെയുള്ള വിഭവങ്ങൾ ഉണ്ടാക്കി വിപണനം നടത്തുന്നതിനു വേണ്ടി ഇവിടെ സൂക്ഷിച്ചു വന്നിരുന്ന ഇറച്ചിയാണ് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടി കൂടിയത്.

ഷവർമ ഉണ്ടാക്കാൻ കൊണ്ടുവന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടി; കേരളം പഴകിയ ഭക്ഷണത്തിന്‍റെ ഹബ്ബായി മാറുമ്പോള്‍ 1

ഈ ഇറച്ചി കേരളത്തിൽ എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നും ആണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയായത്. ഇപ്പോൾ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത മാംസം അഴുകി തുടങ്ങിയിരുന്നു. ഇതു കൂടാതെ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തവയുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജുനൈസ് എന്ന പാലക്കാട് സ്വദേശിയുടേതാണ് ഈ സ്ഥാപനം.  ഇവിടെ 5 ജീവനക്കാരാണ് ഉള്ളത്. എന്നാൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് എത്തിയപ്പോൾ നടത്തിപ്പുകാർ ആരും തന്നെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേസമയം ഫുഡ് ലൈസൻസ് പോലുമില്ലാതെയാണ് ഇത്രയധികം ഇറച്ചി ഇവിടെ സൂക്ഷിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുമെന്നും സ്ഥാപനത്തിൻറെ നടത്തിപ്പുകാർക്ക് കനത്ത പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തോളമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം നടത്തിവരുന്നുണ്ട്.  പരിശോധന നടന്ന ദിവസവും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇവിടെ നിന്നും ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു .

Exit mobile version