12 വർഷം മുൻപാണ് ജാർഖണ്ഡിൽ നിന്നും ട്രെയിൻ മാറി കയറി ദ്രൌപതി കേരളത്തിൽ എത്തുന്നത്. തന്റെ കഴിഞ്ഞ കാലമെന്താണെന്ന് അവരുടെ ഓർമ്മയിൽ അപ്പോൾ അവശേഷിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ മലയാളിയുടെ കരുതൽ അവർക്ക് വീടൊരുക്കി. ചില നല്ല മനുഷ്യരുടെ സഹായത്തിൽ അവർ വേര്‍പെട്ടുപോയ ഓർമ്മകൾ കൂട്ടിച്ചേർത്തു. ഒടുവിൽ ദ്രൗപതി തന്റെ വീടും നാടും തിരിച്ചറിഞ്ഞു. തന്നെ കാണാൻ ജന്മനാട്ടിൽ നിന്നും എത്തിയ മകൻറെ ഒപ്പം നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് ദ്രൗപതി.
ദ്രൗപതി ജാർഖണ്ഡിലെ ബുക്കാറോ ജില്ലയിലെ ബിജോഡി സ്വദേശിനിയാണ്. ഭർത്താവ് മരിച്ചതിനെ തുടർന്ന് അവർ മാനസികമായ തളർന്നു. ഒരു യാത്രക്കിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ മാറിക്കയറി കേരളത്തിൽ എത്തുക ആയിരുന്നു. തന്‍റെ കൺമുന്നിൽ കണ്ട അപരിചിതമായ സ്ഥലങ്ങളും വ്യക്തികളും എല്ലാം കൂടി ആയപ്പോഴേക്കും അവര്‍ ആകെ ഉലഞ്ഞു.
അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ദ്രൗപതിയെ പോലീസും ചില അഭ്യുദയകാംക്ഷികളും ചേർന്ന് തൃശ്ശൂരിലുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് അവിടെ ചികിത്സയിലായിരുന്നു ദ്രൗപതി. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ ദ്രൗപതിയുടെ ജന്മസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. എപ്പോഴോ സംസാരിക്കുന്നതിനിടയിൽ ബിജോഡി എന്ന ഗ്രാമത്തെക്കുറിച്ച് പറഞ്ഞതാണ് ജന്മസ്ഥലം കണ്ടെത്തുന്നതിന് വഴിത്തിരിവായി മാറിയത്. അവിടുത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു, നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ദ്രൗപതിയുടെ കുടുംബത്തെ തിരിച്ചറിയാൻ കഴിഞ്ഞു.
ദ്രൗപതി നാട്ടിൽനിന്ന് പോരുമ്പോൾ അവരുടെ മൂന്നു മക്കളും കുട്ടികളായിരുന്നു. മൂത്തമകൾ സാവിത്രി വിവാഹിതയായി. രണ്ടാമത്തെ മകൻ മഹേഷ്, ഏറ്റവും ഇളയ മകൻ ദിലീപ്കുമാർ. മഹേഷ് ആണ് ദ്രൗപതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ കേരളത്തിലേക്ക് വന്നത്. തന്നെ ഇത്രനാളും പരിചരിച്ച എല്ലാവരോടും നന്ദി പറഞ്ഞു മകൻറെ ഒപ്പം ജന്മനാട്ടിലേക്ക് യാത്ര തിരിക്കാൻ ഇരിക്കുകയാണ് അവര്‍.