ദിവസം 22 മണിക്കൂർ ഉറങ്ങണം… എത്ര ഇറങ്ങിയിട്ടും ക്ഷീണം മാറാതെ 38 കാരി…രോഗം കണ്ടെത്താനാകാതെ ആരോഗ്യ വിദഗ്ധര്‍…

യുകെ സ്വദേശിയായ ഒരു യുവതിയുടെ അതീവ വിചിത്രമായ ഒരു രോഗാവസ്ഥയെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. വിട്ടുമാറാത്ത ക്ഷീണം ആണ് ഇവരുടെ പ്രശ്നം. അതുകൊണ്ടുതന്നെ ഒരു ദിവസം കുറഞ്ഞത് 20 മുതൽ 22 മണിക്കൂർ വരെ ഉറങ്ങിയെങ്കിൽ മാത്രമേ ഇവർക്ക് ക്ഷീണം മാറുകയുള്ളൂ. ഇടിയോപ്പതിക്ക് ഹൈപ്പർ സോംനിയ എന്നാണ് ഈ രോഗത്തിൻറെ പേര്. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് ഇത്. 38 കാരിയായ ജോഅന്ന കോക്സിയ ആണ് ഈ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നത്.

എന്നാൽ എന്തുകൊണ്ടാണ് ഈ വിചിത്രമായ രോഗം ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ ശാസ്ത്രലോകത്തിന് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ജോഅന്നയ്ക്ക് ഒരു ചികിത്സ നിർദ്ദേശിക്കാൻ പോലും ഡോക്ടർമാർക്ക് കഴിയുന്നില്ല.

രാത്രിയിൽ എത്ര നേരം ഉറങ്ങിയാലും പകൽ വല്ലാത്ത ക്ഷീണം തോന്നുന്നു എന്ന് ഇവർക്ക് തോന്നിത്തുടങ്ങിയത് 2017 പകുതിയോടെയാണ്. എന്തെങ്കിലും ജോലി ചെയ്യുന്നതിനോ സ്വന്തം കാര്യങ്ങൾ നോക്കുന്നതിനോ ഒന്നും ഇവർക്ക് കഴിയുന്നില്ല. അടിച്ചു പൊളിച്ച് ആഘോഷിക്കുന്ന ക്ലബ്ബുകളിൽ പോലും പോയിരുന്നു ഇവർ ഉറങ്ങുകയാണ് ചെയ്യുന്നത്. ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളോ ബഹളങ്ങളൊ ഒന്നും ഇവരുടെ ഉറക്കത്തെ ബാധിക്കാറില്ല.

ഡോക്ടർമാർ ആദ്യം കരുതിയിരുന്നത് ഇവർക്ക് വിഷാദരോഗമാണ് എന്നായിരുന്നു. പിന്നീട് മനസ്സിലായി ഇത് വിഷാദരോഗം അല്ലന്ന്. വിഷാദ രോഗത്തിന്റെ ഒരു ലക്ഷണവും ഇവരില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എത്ര ഉറങ്ങിയാലും വല്ലാത്ത ക്ഷീണവും ഓർമ്മക്കുറവും ഉണ്ടാകുന്നതോടെ ഇവർക്ക് 2019ല്‍ തന്റെ ജോലി തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. സ്ഥിരമായി വീട്ടിൽ കിടന്ന് ഉറക്കം തന്നെയായി പിന്നീട് പ്രധാന പരിപാടി. ഭർത്താവിനും കുട്ടികൾക്കും ഇത് ഒരു രോഗമാണ് എന്ന് മനസ്സിലായി. 2021 ലാണ് ജോ അന്നയുടെ രോഗം എന്താണെന്നു ആരോഗ്യ വിദഗ്ധർ കണ്ടെത്തുന്നത്. മറ്റ് ചികിത്സ ഒന്നും ലഭ്യമല്ലാത്തതിനാൽ രോഗത്തോട് പൊരുതുക എന്നത് മാത്രമാണ് ഇനിയുള്ള ഏക വഴി എന്ന് ഇവരും കുടുംബവും തിരിച്ചറിഞ്ഞു കഴിഞ്ഞു.

രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാതെ ഉറങ്ങുന്നത് കൊണ്ട് തന്നെ സമയത്തെക്കുറിച്ച് ഇവർ ബോധവതിയല്ല. ഭക്ഷണവും കൃത്യമായി കഴിക്കാറില്ല. ഇതോടെ പല രോഗങ്ങളും പിടിപെട്ടു. ഇവർ ഈ വിചിത്ര രോഗത്തിനെതിരെ പൊരുതുകയാണ്.

Exit mobile version