പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ കേസെടുക്കാനാവാതെ പോലീസ്…സഹപാഠിക്കായുള്ള  തിരച്ചിൽ തുടരുന്നു…

കഴിഞ്ഞ ദിവസമാണ് ഇടുക്കി കുമിളിക്ക് സമീപം 16കാരി ആയ സ്കൂൾ വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുമിളി പോലീസ് എത്തി കുഞ്ഞിനെയും അമ്മയെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.

ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന കാരണം പറഞ്ഞ് പെൺകുട്ടി അന്നേ ദിവസം സ്കൂളിൽ പോയിരുന്നില്ല. രണ്ടു ദിവസമായി കുട്ടി ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് വീട്ടുകാരോട് പറയുന്നുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി ഗർഭിണിയാണ് എന്നതിന് യാതൊരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല. പ്രസവവേദന എടുത്ത് കരഞ്ഞപ്പോഴാണ് വീട്ടുകാർ പോലും ഈ സംഭവം അറിയുന്നത്. തുടർന്ന് ചോദിച്ചപ്പോൾ ഒപ്പം പഠിച്ചിരുന്ന 16 കാരനാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്നും തന്നെ ആരും പീഡിപ്പിച്ചിട്ടില്ല എന്നുമാണ് പെൺകുട്ടി പറഞ്ഞത്.

രണ്ട് പേര്‍ക്കും പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. കൂടുതൽ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ചതിനു ശേഷം ആയിരിക്കും എടുക്കുക എന്നു പോലീസ് അറിയിച്ചു.
നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില വളരെ തൃപ്തികരമാണ്. തന്നെ
വേറെ ആരും പീഡിപ്പിച്ചിട്ടില്ല എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ
മൊഴി. എന്നാൽ പെൺകുട്ടി പറയുന്നത് പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. വേറെ ആരെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Exit mobile version