അന്ത്യ കർമ്മങ്ങൾ നടക്കുന്നതിനിടെ മരണപ്പെട്ടയാളുടെ ശരീരത്തിൽ ചലനം; ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വീണ്ടും മരണം
മരണത്തിൽ ഏതാനം നിമിഷത്തേക്ക് ജീവിതത്തിലേക്ക് തിരികെ വന്ന രമണൻ അധികം വൈകാതെ ആ ഇരുണ്ട കാലത്തിലേക്ക് തന്നെ മടങ്ങിപ്പോയി. മരിച്ചെന്ന് ഡോക്ടർ സ്ഥിരീകരിച്ചതിനെ തുടർന്ന് അന്ത്യ കർമ്മങ്ങൾ തുടരുന്നതിനിടെയാണ് മേത്തല പാലിയം തുരുത്ത് പണിക്കാശ്ശേരി രമണൻ എന്ന 77 കാരന്‍ ജീവനുള്ളതിന്റെ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ഇതേ തുടർന്ന് ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും യാത്രയ്ക്കിടെ മരണപ്പെടുകയായിരുന്നു. മരിച്ചുവെന്ന് ഡോക്ടർ സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് രമണന്റെ ശരീരത്തില്‍ ജീവൻറെ ചില ലക്ഷണങ്ങൾ കണ്ടത്. പിന്നീട് വീണ്ടും മരണപ്പെടുന്നത് ആംബുലൻസ് യാത്രക്കിടെയാണ്.
ഏറെ നാളുകളായി രമണൻ രോഗബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് വീടിനു സമീപത്തുള്ള ആയുർവേദ ഡോക്ടർ രമണന്റെ മരണം സ്ഥിരീകരിച്ചത് . അധികം വൈകാതെ ബന്ധുക്കളും ആൾക്കാരും എല്ലാവരും വീട്ടിലേക്ക് എത്തി. വി ആർ സുനിൽകുമാർ എം എൽ എയും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പിന്നീട് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയാണ് സഹോദരൻറെ മകൾ മിനി കണ്ണുകളിൽ ചില അനക്കവും തന്റെ കൈ മുറുകെ പിടിക്കുന്നതും ശ്രദ്ധിച്ചത്. രമണനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. മരണപ്പെട്ട് മണിക്കൂറുകൾക്കിടെ മനുഷ്യന്റെ മൃതദേഹത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങൾ ആകാം ഇത്തരത്തിൽ കണ്ണു തുറക്കാൻ കാരണമായതെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ തന്റെ കയ്യിൽ ചെറിയച്ചന്‍ മുറുകെ പിടിച്ചു എന്ന് മിനി പറയുന്നു.