വിവാഹം കഴിക്കുമ്പോൾ ഭർത്താവ് പെണ്ണായിരുന്നു; ഇത് മനസ്സിലാക്കിയത് എട്ടു മാസത്തിനു ശേഷം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
ഭർത്താവിനെതിരെ വിചിത്രമായ പരാതിയുമായി 40 കാരി. ഭർത്താവ് പുരുഷനാകുന്നതിനുവേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് തന്നിൽ നിന്നും മറച്ചു വച്ചു എന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഗുജറാത്തിലെ വഡോദരിയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. 40 കാരി നൽകിയ പരാതിയിൽ വിരാജ് വര്ദ്ധന് എന്നയാളിനെതിരെ പോലീസ് കേസെടുത്തു. വഞ്ചന, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2011ൽ നടന്ന ഒരു വാഹനാപകടത്തിൽ പെട്ട് യുവതിയുടെ ആദ്യ ഭർത്താവ് മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് 14 വയസ്സുള്ള ഒരു കുട്ടിയുണ്ട്. 9 വർഷം മുന്‍പ് ഒരു ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് യുവതി വിരാജിനെ പരിചയപ്പെടുന്നത്. തനിച്ചു കഴിയുക ആയിരുന്ന യുവതി 2014ലാണ്
വിരാജിനെ വിവാഹം കഴിക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. എന്നാല്‍ വിവാഹശേഷം വിരാജ് യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറായില്ല. കരണങ്ങളും പറഞ്ഞ് ഇയാൾ ഇതിൽ നിന്ന് ഒഴിഞ്ഞു മാറി.
പിന്നീട് കാരണം തിരക്കിയപ്പോഴാണ് ഏതാനും വർഷങ്ങൾക്കു മുൻപ് റഷ്യയിൽ വച്ച് തനിക്ക് ഒരു അപകടം ഉണ്ടായി എന്നും അപകടത്തിൽപ്പെട്ട് തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടെന്നും ഇയാൾ അറിയിച്ചത്. ഒരു ചെറിയ ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്നും അത് കഴിഞ്ഞാൽ തന്റെ ആ കഴിവ് തിരിച്ചുകിട്ടുമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. പിന്നീട് ഭാരം കുറയ്ക്കുന്നതിന് ഒരു സര്‍ജറി നടത്തുന്നതിന് വേണ്ടി ഇയാൾ കൊൽക്കത്തയിലേക്ക് പോയി. അവിടെ വച്ചാണ് ഇയാൾ സത്യാവസ്ഥ വെളിപ്പെടുത്തിയത്. പണ്ട് താൻ സ്ത്രീ ആയിരുന്നതും ഒരു ശസ്ത്രക്രിയ നടത്തിയാണ് പുരുഷനായതെന്നും ഇയാള്‍ പറഞ്ഞു. ഇയാൾ യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഇത് പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിൽ സമീപിച്ചത്.